കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി. റിബേഷിന്റെ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റിയത്.
കേസിൽ അറസ്റ്റിലാകാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടർന്നാണ് റിബേഷ് കോടതിയെ സമീപിച്ചത്. കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം റിബേഷിനെ പലതവണ ചോദ്യം ചെയ്തിരുന്നു. നിലവിൽ ഈ കേസിൽ ഡിവൈഎഫ്ഐ നേതാവായ ജിതിൽ ഭാസ്കറിനെ മാത്രമാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
ഇയാൾക്ക് കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനിടെയാണ് രാഷ്ട്രീയ കേരളത്തെ വൻ വിവാദത്തിലാഴ്ത്തിയ കാഫിർ സ്ക്രീൻഷോട്ട് പുറത്തുവരുന്നത്. തുടക്കത്തിൽ യൂത്ത് ലീഗ് പ്രവർത്തകനായ മുഹമ്മദ് കാസിമിനെ പ്രതിയാക്കിയാണ് പോലീസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോയത്.
എന്നാൽ ഹൈക്കോടതി ഇടപെടലിനെ തുടർന്ന് നടത്തിയ അന്വേഷണത്തില്‍ ഡിവൈഎഫ്ഐ പ്രവർത്തകന് റിബേഷ് രാമകൃഷ്ണനാണ് ഇത് ആദ്യം പോസ്റ്റ് ചെയ്തതെന്ന് കണ്ടെത്തിയിരുന്നു. അതേസമയം കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയ ജിതിൽ ഭാസ്കറിന് സിപിഎം നേതാക്കൾ വൻ സ്വീകരണം നൽകിയിരുന്നു.